Monday, December 5, 2011

കൊടുങ്കാറ്റായീ.....


ഗ്രഹണംപ്പോലെ
കറുത്തിരുണ്ട മേഘം
നിഴല്‍ വിരിച്ച വഴിയില്‍
തണല്‍ കൊണ്ടിരിക്കും
മരത്തെ ഊതിപറപ്പിച്ചു
പാഞ്ഞുപോകുന്നുണ്ടു
കോപം പുതച്ചൊരു കാറ്റ്!!

തിരക്കിട്ട് പായുമ്പോഴും
ചേര്‍ത്തു പിടിക്കുന്നുണ്ട്,
കൂടെ കൂട്ടുന്നുണ്ട്,
തട്ടിത്തെറിപ്പിക്കുന്നുണ്ട്
കൂടുകെട്ടി പാര്‍ക്കാന്‍
എത്തിയ വീടിനെ,
വഴി തിരഞ്ഞെത്തിയ
വാഹനങ്ങളെ,
കുന്നിന്‍ ചെരുവില്‍
പ്രാര്‍ഥിക്കും പള്ളിയെ!
ജനസാഗരത്തില്‍ ‍
നീന്തികളിക്കുന്ന,
തുടിക്കുന്ന ജീവനെ!!

മുറിവേറ്റ
പെണ്പുലിയെ പോലെ
കടിച്ചു കുടഞ്ഞു തുപ്പുന്നു
ഈ പ്രപഞ്ചത്തെ തന്നെ
ഇന്നലെയോളം കുളിരേകിയ
വെറുമൊരു കാറ്റു!
(ദേശാഭിമാനി വാരികയില്‍ ‍ പ്രസിദ്ധികരിച്ചത് )